രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ വിദേശ ശക്തികളുണ്ടെന്നായിരുന്നു ഇന്ദിരയുടെ സംശയം. സ്വന്തം മന്ത്രിസഭ യില്‍ പോലും ചര്‍ച്ച ചെയ്യാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദീന്‍ അലി അഹമ്മദിനോട് ആവശ്യ പ്പെടുകയായിരുന്നു. ഒരു വിനീതവിധേയനെപ്പോലെ അദ്ദേഹം അത് നിര്‍വ്വഹിക്കുകയും ചെയ്തു.
പാര്‍ട്ടിക്കുള്ളിലെ അനുചരവൃന്ദവും മകന്‍ സഞ്ജയ് ഗാന്ധിയും ഇന്ദിരയെ പലകാര്യങ്ങളിലും തെറ്റിദ്ധരിപ്പിക്കുയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. എങ്കിലും ഇന്ത്യയുടെ ഉരുക്കുവനിത അടിയന്ത രാവസ്ഥ എന്ന ഇരുണ്ട ദിനങ്ങളിലേക്ക് രാജ്യത്തെ തള്ളിവിട്ടത് രാഷ്ട്രീയ പാപ്പരത്തം തന്നെയെന്നാണ് വിലയിരുത്തല്‍.
'നാവടക്കൂ, പണിയെടുക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അടിയന്താരവസ്ഥയെ പിന്‍പറ്റി ഏകാധിപത്യത്തിന്റെ ഗുണഭോക്താക്കളായി. പോലീസിലേയും ഉദ്യോഗസ്ഥരിലേയും ഇഷ്ടക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പേക്കൂത്ത് നടത്തി. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ ജയിലിലായി. പ്രതിഷേധക്കാരെ തിരഞ്ഞുപിടിച്ച് ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കി. മാധ്യമങ്ങള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തി. സാധാരണ പൗരന്റെ മൗലികാവകാശങ്ങളും അതിന് വേണ്ടിയുള്ള സമരവുമെല്ലാം ജലരേഖയായി.
മാര്‍ച്ച് മാസത്തില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 1977 ജനവരി 23ന് ഇന്ദിര രാഷ്ട്രീയ തടവുകാരെ സ്വതന്ത്രരാക്കി. 1977 മാര്‍ച്ച് 23 ന് ഔദ്യോഗികമായി അടിയന്തരാവസ്ഥ പിന്‍വലിച്ചു. രാഷ്ട്രം തനിക്കൊ പ്പമെന്ന് തോന്നലില്‍ ആയിരുന്നു ഇന്ദിര അപ്പോള്‍. അല്ലെങ്കില്‍,കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമെന്ന് കൂടെയുള്ളവര്‍ ഇന്ദിരയെ ധരിപ്പിച്ചു.
ഫലം... ഇന്ദിരയും സഞ്ജയും കൂട്ടാളികളും തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റു വാങ്ങി. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നിലം പറ്റി. ജനത പാര്‍ട്ടി 298 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് നേടാനായത് 153 സീറ്റുകള്‍ മാത്രം. മോറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി ഭരണം നിലവില്‍ വന്നു.സത്യത്തില്‍ ഈ ഭരണമാറ്റം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. അടിയന്തരാവസ്ഥ കാലത്ത് പീഡനമേറ്റവര്‍ക്ക് നീതിനല്‍കാന്‍ മൊറാര്‍ജി സര്‍ക്കാരിനും ആയില്ല. കേസുകള്‍ പലതും തെളിവുകളുടെ അഭാവത്തില്‍ തള്ളിപ്പോയി. ഭരണം മാറിയെങ്കിലും പോലീസും ഉദ്യോഗസ്ഥരും ഒക്കെ മനസ്സുകൊണ്ട് ഇന്ദിരക്കൊപ്പമായിരുന്നോ എന്ന സംശയത്തിന് ഇടനല്‍കുന്നതായിരുന്നു ഇത്.
പക്ഷേ ഒരു കാര്യം കണ്ടില്ലെന്ന് നടിക്കനാവില്ല. 'നാവടക്കൂ,പണിയെടുക്കൂ' എന്ന മുദ്രാവാക്യം തൊഴില്‍ മേഖലയില്‍ മികച്ച അച്ചടക്കം കൊണ്ടുവന്നു. ഭീതിയുടെ പുതപ്പിനടിയിലെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് അടിയന്തരാവസ്ഥ പുത്തന്‍ ഉണര്‍വ്വ് നല്‍കി. വിനോബ ഭാവെയും മദര്‍ തെരേസയും ഖുശ്വന്ത് സിങും ജെ.ആര്‍.ഡി. ടാറ്റയും അടിയന്തരാവസ്ഥയെ പിന്തുണച്ചു. അച്ചടക്കത്തിന്റ സമയം എന്നായിരുന്നു വിനോബ ഭാവെ അടിയന്തരാവസ്ഥയെ വിശേഷി പ്പിച്ചത്.
അടിയന്തരാവസ്ഥകാലത്തെ പീഡനങ്ങള്‍ അന്വേഷിച്ച ഷാ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1,10,806 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണകൂടാതെ തടങ്കലില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ദില്ലിയില്‍ ഒന്നര ലക്ഷത്തോളം കുടിലുകള്‍ ഇടിച്ചു നിരത്തി. കണക്കില്‍ പെടുന്നതും പെടാത്തതുമായി ദശലക്ഷങ്ങള്‍ ഷണ്ഡീകരിക്കപ്പെട്ടു.
നീതി നിഷേധിക്കപ്പെട്ട ഇവരുടെ ശാപം ഇപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തെ വെറുതെവിട്ടിട്ടില്ല. ഒറ്റക്കും തെറ്റക്കുമായി അടിയ ന്തരാവസ്ഥയുടെ അലയൊലികള്‍ ഇപ്പോഴും ഉണ്ട്. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട, ജനങ്ങളുടെ ഭരണകൂടങ്ങള്‍ തന്നെ പീഡകരാകുന്ന വൈരുദ്ധ്യം.
ഇനി ഒരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാന്‍ വേണ്ടി ജൂണ്‍ 26 അടിയന്തരാവസ്ഥ വിരുദ്ധദിനം ആയി ആചരിക്കുന്നു.
(കടപ്പാട്: Hari Gopal -http://harisroughnote.blogspot.in/)
No comments:
Post a Comment